,,,വ്യർത്ഥം,,,,,
ഒരു നീർക്കുമിളപോൽ ക്ഷണികമീ ജീവിതം,
മരുയാത്ര ചെയ്യുന്ന വഴിപോക്കരാണു നാം,
വെളിച്ചം പകർന്നീടാം മടിക്കാതെ പിന്നാലേ -
വരുവോർക്ക് നന്മതൻ മാതൃക നൽകിടാം,
വിദ്യാധനമൊന്നു സ്വന്തമായ് നേടിടാം
വിത്തത്തിനാ,യാർത്തി വെടിഞ്ഞിടാം,
നേടുന്നതൊന്നുമേ നേട്ടങ്ങളല്ലെന്നും
നേരറിവാണതു സത്യമെന്നോതിടാം,
ഒരുവിത്തിന്നുള്ളിലായൊരു,
വൃക്ഷമൊളിക്കുന്നതും
ഒരുകല്ലിന്നുള്ളിലായൊരു,
ശില്പമൊളിക്കുന്നതും,
ഒന്നു,ചീയുമ്പോളൊന്നിനു
വളമായീടേണം,
ഒന്നുക്ഷമീച്ചീടുകിലോ,
പക മാഞ്ഞുപോയീടും,
സ്നേഹബന്ധങ്ങളെയിഴചേർത്തു നിർത്തീടാം,
മോഹവലയത്തിനതിരുകൾ തീർത്തിടാം ,
താങ്ങായ്ക്കരങ്ങളെ കോർത്തുപിടിച്ചിടാം
താഴ്മയിൽ ജീവിതം മുന്നോട്ടു പോയിടാം,
കാടും പുഴകളും കാനനഭംഗികളൊക്കെയും,
കാലത്തി,നിച്ഛയ്ക്കു കാണിക്ക നൽകിടാം,
കാത്തുസൂക്ഷിച്ചീടാംബന്ധങ്ങളോരോന്നും
കണ്ണിൻതിളക്കങ്ങൾ മാഞ്ഞുപോകുംവരെ,
കൂട്ടായി നിന്നിടാം വൃദ്ധജനങ്ങൾക്കു
കൂടൊന്നൊരുക്കിടാം കുരുന്നുമൊഴികൾക്ക് '
വന്മരമൊന്നുപോൽ തണലേകി നിന്നിടാം
വ്യർത്ഥമാകാതെയീ ജീവിതയാത്ര തുടർന്നിടാം
ഒരുകുന്നിന്നരുകിലായൊരു കുഴികണ്ടിടാം
ഒരു മലപർവ്വതമായി വളർന്നിടാം,
ഒരു തിരകടലായി തീരത്തണഞ്ഞിടാം
ഒരുമയെതോൽപ്പിക്കാനാവില്ല നിശ്ചയം,
ഒരു പകൽപോലെ കടന്നുപോംജീവിതം,
നേട്ടങ്ങളൊന്നുമേ കൂടേയണയില്ലാ:
പിന്നെന്തിനായി നാം ആർത്തിപൂണ്ടിങ്ങനെ,?
പിൻതിരിഞ്ഞീടുക വ്യർത്ഥമെന്നറിയുക,
നിഴലും നിലാവും മറഞ്ഞു പോകും വേളയിൽ,,
നിഴൽപോലുമില്ലാതെ മടങ്ങേണ്ടവർ നമ്മൾ,
ആർത്തുചിരിച്ചിടാം ആമോദമേകിടാം
ആ നേരമെന്തെന്നുമേതെന്നുമറിയില്ലാ!!!
Agnes. VR
ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.