പണ്ട് സ്കൂൾകാലത്ത് എന്നെ പുസ്തകങ്ങളുടെ കൂട്ടുകാരനാക്കിയത് എന്റെ സുഹൃത്ത് ബ്രിജിത്ത് ഷാജിയായിരുന്നു. ചന്തപ്പടി എ.എൽ.പി.സ്കൂളിലെ ബാല്യകാലം ബാലരമ, ബാലമംഗളം, പൂമ്പാറ്റ, അമർ ചിത്രകഥ, ഒക്കെയായി ആഘോഷിക്കാൻ അന്നത്തെ എന്റെ സ്പോൺസർ ഷാജിയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എന്റെ സാഹിത്യാഭിരുചിയ്ക്ക് തറക്കല്ലിട്ടത് അവൻ തന്നെയാണ്. പിന്നീട് എന്റെ വായനയെയും എഴുത്തിനേയും പ്രോൽസാഹിപ്പിച്ചത് ഇപ്പോൾ പ്രവാസലോകത്ത് അറിയപ്പെടുന്ന സാഹിത്യകാരനായ ഷാജി മേലാറ്റൂർ ബുറൈദ യാണ്. സ്വന്തം വീട്ടുമുറ്റത്തൊരുക്കിയ ലൈബ്രറി അദ്ദേഹം ഞങ്ങൾക്ക് തുറന്നുതന്നത് വായനയുടെ വലിയൊരു ലോകത്തെയാണ്. ഹൈസ്കൂൾ കാലത്തു തന്നെ മേലാറ്റൂർ ദേശീയഗ്രന്ഥാലയത്തിന്റെ മിക്ക സ്റ്റോക്കും ഞാൻ തീർത്തിരുന്നു. വായന നമുക്ക് നൽകുന്ന സുഖം, മാനസികോല്ലാസം അത് വേറെ തന്നെയാണ്. വീണ്ടുമൊരു പുസ്തകദിനം ഇന്നാചരിക്കുമ്പോൾ പഴയ ബാലമാസികകളും ബ്രിജിത്ത് ഷാജിയേയും സ്വന്തം സൃഷ്ടികൾക്ക് കയ്യെഴുത്തു പ്രസാധകനായ ഷാജി മേലാറ്റൂരിനേയും ഓർത്തുപോകുന്നു. മനസ്സ് അറിയാതെ തിരിച്ചുയാത്ര നടത്തുന്നു. ഇന്ന് പുസ്തകങ്ങളും വായനാശീലവും അന്യമായ പുതുതലമുറയോട് വേദനയോടെ,
കമർ മേലാറ്റൂർ
KAMAR MELATTUR
എഴുതാനും വായിക്കാനും താല്പര്യമുള്ള ഒരാൾ