സത്യത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു ഞാൻ കണ്ട ഒരു സ്വപ്നത്തിലുമുണ്ടായിരുന്നില്ല. നാടും നാട്ടുകാരും , സമയം തെറ്റിച്ച് വീട്ടിലെത്തിക്കുന്ന സെക്കന്റ് ഷോയും ചെറിയ തോതിലുള്ള സാഹിത്യചിന്തകളും വഴിതെറ്റി , നേരം തെറ്റി വരുന്ന അപൂർവ്വസൗഹൃദങ്ങളിലെ അസമയങ്ങളുമൊക്കെ നേരം പുലരും വരെ മേലാറ്റൂർ ബസ്സ്സ്റ്റാന്റിലെ വാർത്താവിനിമയകേന്ദ്രത്തിൽ സമയം പോക്കലുമൊക്കെയായിരുന്നു ഞാൻ. അങ്ങ് മണൽക്കാട്ടിലെയും ഇങ്ങ് കോൺക്രീറ്റ്‌കാട്ടിലെയും രണ്ട് ഹൃദയങ്ങളെ കോൺഫ്രൻസ് കാളിലൂടെ ബന്ധപ്പെടുത്തുമ്പോഴും എന്തോ മധ്യപൂർവേഷ്യൻ പ്രവിശ്യകളിലേക്കുള്ള അതിജീവനപാലായനത്തെ ഞാൻ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അവസാനം മിഡിലീസ്റ്റിന്റെ ഈ ഹൈടെക് ഹബ്ബിൽ എത്തിച്ചേർന്നത് വിധിയൊന്നുമല്ല. ആവശ്യങ്ങളെ എതിർത്തുതോൽപ്പിക്കാനുള്ള മാർഗ്ഗമായിരുന്നു. അങ്ങനെ ഒരു പഞ്ചവൽസരപ്പദ്ധതിക്കാലം ഇവിടെ പൂർത്തീകരിച്ചു. ഇനിയെത്ര പഞ്ചവൽസരങ്ങൾ?... ജനിമൃതികൾക്കിടയിൽ ഈ മരുയാത്രയും അടയാളപ്പെടുത്തേണ്ടതുണ്ട്.
കമർ മേലാറ്റൂർ
KAMAR MELATTUR
എഴുതാനും വായിക്കാനും താല്പര്യമുള്ള ഒരാൾ